Kerala
ബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കർണാടകയിലെ ഭരണനേതൃത്വ തർക്കങ്ങൾ രമ്യമായി പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾ പ്രതീക്ഷിച്ച രാഷ്ട്രീയ എതിരാളികൾ ഒരു ദിവസത്തെ ഗ്യാപ്പ് ഉണ്ടാക്കാൻ പോലും പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ജൂൺ മൂന്നിന് വൈകുന്നേരം നാലിന് ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിദ്ധരാമയ്യ കാണിച്ച വലിയ പാർട്ടി കൂറാണ് ഇതിന് വഴിയൊരുക്കിയതെന്നും ഡി.കെയ്ക്ക് വേണ്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും അഭിമാനപൂർണമായ നിമിഷമാണെന്നും വേണുഗോപാൽ പറഞ്ഞു.
ഇത്രയും സുഗമമായ ഒരു അധികാര കൈമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും ഭംഗിയായാണ് ഇത് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മികച്ച സംഘടനാ പാടവമുള്ള ശിവകുമാർ അധികാരത്തിലേക്ക് വരുന്നതോടെ കർണാടകയിൽ പാർട്ടി കൂടുതൽ ശക്തമാകും.
മന്ത്രിസഭാ പുനസംഘടനയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും എല്ലാം സുഗമമായി പരിഹരിച്ചതായും വേണുഗോപാൽ വ്യക്തമാക്കി.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്നു രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്.
പ്രഭാതഭക്ഷണ യോഗത്തിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയുടെ കാൽ തൊട്ടുവണങ്ങി. പിന്നാലെ, ശിവകുമാറിന് പരിപൂർണ പിന്തുണ നൽകണം എന്ന് സിദ്ധരാമയ്യ സഹമന്ത്രിമാരോടും പാർട്ടി പ്രവർത്തകരോടും ആവശ്യപ്പെട്ടതായാണ് വിവരം.
വൈകുന്നേരം മൂന്നോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജി സമർപ്പിക്കാൻ ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിനെ കാണാൻ അദ്ദേഹം സമയം തേടിയിട്ടുള്ളതായാണ് വിവരം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ കർശന നിർദേശത്തെത്തുടർന്നാണ് ഈ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സിദ്ധരാമയ്യ കാണും.
ഇതോടെ, ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിന് ഇനി ഔദ്യോഗിക നടപടി ക്രമങ്ങൾ മാത്രമേ ബാക്കിയുള്ളൂ. വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. ഇതിൽ ഡി.കെ. ശിവകുമാറിനെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ്സിംഗ് സുർജേവാല ബംഗളൂരുവിലെത്തിയിരുന്നു.
Kerala
ബംഗളൂരു: 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കർണാടകയിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ജനങ്ങൾ കോൺഗ്രസ് ഭരണം തുടരാൻ ആഗ്രഹിക്കുന്നുവെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പിലെ ഫലമെന്ന് ശിവകുമാർ അവകാശപ്പെട്ടു. ബാഗൾക്കോട്ട്, ദേവനാഗെര സൗത്ത് മണ്ഡലങ്ങളിൽ മികച്ച വിജയമാണ് കോൺഗ്രസ് നേടിയതെന്നും ശിവകുമാർ പറഞ്ഞു.
"സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. ജനങ്ങൾ അത് അംഗീകരിച്ചു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സർക്കാർ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും.'-ശിവകുമാർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കോൺഗ്രസ് ഒറ്റക്കെട്ടാണ്. രണ്ട് മണ്ഡലങ്ങളിലും വിജയത്തിനായി എല്ലാവരും പ്രവർത്തിച്ചുവെന്നും ശിവകുമാർ പറഞ്ഞു. ബാഗൽക്കോട്ടിൽ 22332 വോട്ടിനും ദേവനാഗരെയിൽ 5708 വോട്ടിനും ആണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്.
Kerala
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. 96 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും ശിവകുമാർ അവകാശപ്പെട്ടു.
അധികാരത്തിൽ വന്നാൽ ഇന്ദിര ഗ്യാരണ്ടി സ്കീം നടപ്പിലാക്കുമെന്നും ശിവകുമാർ പറഞ്ഞു. ഒരു കാര്യം പറഞ്ഞാൽ കോൺഗ്രസ് അത് ചെയ്തിരിക്കും. അങ്ങനെ ഒരു പാരമ്പര്യം കോൺഗ്രസിനുണ്ട്. കർണാടകയിലും തെലങ്കാനയിലും ഇതൊക്കെ നടപ്പിലായിട്ടുണ്ട് എന്നും ശിവകുമാർ പറഞ്ഞു.
സിപിഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്നും ശിവകുമാർ ആരോപിച്ചു. തമിഴ്നാട്ടിലെയും കർണാടകയിലെയും മന്ത്രിമാരെ കേന്ദ്രം അപമാനിക്കുകയാണ്. എന്നാൽ കേരളത്തിൽ അത് നടക്കുന്നില്ല. ഇത് ബിജെപിയുമായുള്ള അന്തർധാരയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ കുടുംബം പോലും അഴിമതിയുടെ ഭാഗമാണെന്നും എന്നാൽ അവയിലൊന്നും ഒരു അന്വേഷണവും നടക്കുന്നില്ലെന്നും ശിവകുമാർ പറഞ്ഞു.
National
ബംഗളൂരു: താനും ഡി.കെ. ശിവകുമാറും തമ്മിൽ പാലും തേനും പോലുള്ള ബന്ധമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണെന്നും സിദ്ധരാമയ്യ അറിയിച്ചു.
പ്രതിപക്ഷനേതാക്കളാണ് തങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ബന്ധത്തെ ഇത്തരം ആരോപണങ്ങൾ ബാധിക്കില്ലെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.
കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ മറ്റ് ജോലികളൊന്നുമില്ലാത്ത പ്രതിപക്ഷ നേതാക്കൾ തനിക്കും ശിവകുമാറിനും ഇടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കർണാടക മുഖ്യമന്ത്രി ആരോപിച്ചു.
അതേസമയം ഡി.കെ. ശിവകുമാറിന്റെ ഫോൺ ചോർത്താൻ ഉത്തരവിട്ടെന്ന ആരോപണത്തിലും സിദ്ധരാമയ്യ പ്രതികരിച്ചു. അസ്വസ്ഥരായവരുടെ നിരാശജനകമായ പ്രസ്താവനകൾ മാത്രമാണിതെന്നായിരുന്നു സിദ്ധരാമയ്യ പ്രതികരണം.
എച്ച്.ഡി. കുമാരസ്വാമിയും ആർ. അശോകയുമാണ് ആരോപണവുമായി രംഗത്ത് വന്നിരുന്നത്. ഭരണം അട്ടിമറിക്കാനായി ബിജെപിയും ജെഡിഎസും ശിവകുമാറിനെ വലയിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ പ്രതിപക്ഷത്തിന്റെ പകൽ കിനാവ് ഫലിക്കില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: തെരുവുനായകളെ കൂട്ടിലടയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ, സംസ്ഥാനത്ത് മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടി നടക്കുന്ന ചർച്ചകളുമായി താരതമ്യം ചെയ്ത് മന്ത്രി എച്ച്.സി. മഹാദേവപ്പ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന മഹാദേവപ്പ, മൈസൂരുവിൽ മാധ്യമപ്രവർത്തകരോടാണ് വിവാദ പരാമർശം നടത്തിയത്.
നേതൃമാറ്റ ചർച്ചകൾ എവിടെപ്പോയി. ഹൈക്കോടതി പറയുന്നു, തെരുവുനായ്ക്കളെ കൂട്ടിലടയ്ക്കണമെന്ന്. നായകളുടെ വാൽ കുഴലിലിട്ടാലും അതു വളഞ്ഞേ കിടക്കൂ എന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ട് മഹാദേവപ്പ കൂട്ടിച്ചേർത്തു.
അതേസമയം, നേതൃമാറ്റത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നുമായിരുന്നു ഡി.കെ. ശിവകുമാറിന്റെ മറുപടി.
National
ബംഗളൂരു: കർണാടക സർക്കാരിലെ നേതൃമാറ്റ വാർത്തകളിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. നേതൃമാറ്റം സംബന്ധിച്ച് നിലവിൽ യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നും പ്രചരിക്കുന്നത് മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ മാത്രമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കാൻ തയാറാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും താനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതിന് പിന്നാലെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.
ഭരണരംഗത്ത് യാതൊരു പ്രതിസന്ധിയുമില്ലെന്നും ഭരണഘടനാനുസൃതമായ കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ചില എംഎൽഎമാർ നടത്തുന്ന പ്രസ്താവനകൾ കാര്യങ്ങൾ അറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് മാസത്തിൽ താൻ തന്നെയാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുകയെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുമെന്ന തരത്തിൽ വന്ന അഭ്യൂഹങ്ങൾ തള്ളി സിദ്ധരാമയ്യ. രണ്ടര വർഷം കഴിഞ്ഞ് സ്ഥാനത്ത് നിന്ന് മാറി ഡി. കെ. ശിവകുമാറിന് അവസരം നൽകുമെന്ന തരത്തിൽ വന്ന വാർത്തകൾ എല്ലാം വ്യാജമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
"മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ല. അതിന്റെ ആവശ്യം ഇല്ല. ഈക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. അവർ പറഞ്ഞാൽ മാറും. അല്ലാതെ ഉള്ളതൊന്നും വിശ്വസിക്കരുത്.'-സിദ്ധരാമയ്യ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കൊൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് സിദ്ദരാമയ്യയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പ്രതിപക്ഷവും സ്ഥാനമാറ്റത്തെ കുറിച്ച് ചോദിച്ചിരുന്നു. താൻ 2028 വരെ മുഖ്യമന്ത്രി ആയി തുടരുമെന്നും കാലാവധി തികയ്ക്കുമെന്നും സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
National
ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ശനിയാഴ്ച ചർച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടികാഴ്ച നടത്തും. രാവിലെ ഒന്‍പതിന് മുഖ്യമന്ത്രിയുടെ വസതിയിലാണ് ചര്‍ച്ച.
ദിവസങ്ങളായി നീണ്ടു നില്ക്കുന്ന തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച. തനിയ്ക്കും ശിവകുമാറിനും അഭിപ്രായങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നും സിദ്ധരാമയ്യ.
തര്‍ക്കം പരിഹരിയ്ക്കാന്‍ ഇരുനേതാക്കളെയും ഹൈക്കമാന്‍ഡ് ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ഇതില്‍ ഇരുവരും ധാരണയിലെത്തുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിയ്ക്കുന്നതിന് മുന്‍പ് കര്‍ണാടകയിലെ തര്‍ക്കം പരിഹരിയ്ക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ വിചിത്ര പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മെ. സംസ്ഥാനത്ത് ഒരു "കറുത്ത കുതിര' അടുത്ത മുഖ്യമന്ത്രിയാകും എന്നാണ് ബൊമ്മെ പറഞ്ഞത്.
"കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമാണ്. നിലവിലെ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ കടുത്ത ഭിന്നതയാണുള്ളത്. ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ല.'-ബൊമ്മെ പറഞ്ഞു.
"ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ ഹൈക്കമാൻഡ് സമ്മർദത്തിലാണ്. അവർക്ക് തീരുമാനം എടുക്കാൻ സാധിക്കുന്നില്ല. മിക്കവാറും ആരും പ്രതീക്ഷിക്കാത്ത ആൾ മുഖ്യമന്ത്രി ആകും'-ബൊമ്മെ കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാനത്തെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും ബൊമ്മെ പറഞ്ഞു. ഭരണം സ്തംഭിക്കാതെ ഇരിക്കാൻ ബിജെപി എല്ലാ സാധ്യതകളും നൊക്കുമെന്നും ബൊമ്മെ അറിയിച്ചു. കാരണം കർഷകർ അടക്കമുള്ളവർ പ്രതിസന്ധിയിലാണെന്നും ബൊമ്മെ ചൂണ്ടിക്കാട്ടി.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായി വാശി പിടിക്കില്ല എന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്. ഹൈക്കമാൻഡ് ആണ് തീരുമാനം എടുക്കേണ്ടതെന്നും ശിവകുമാർ പറഞ്ഞിരുന്നു.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ നിർണായക പ്രതികരണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനത്തിനായി താൻ വാശി പിടിക്കില്ലെന്നും പാർട്ടി പറയുന്ന എന്ത് ജോലിയും ചെയ്യുമെന്നും ശിവകുമാർ വ്യക്തമാക്കി.
"മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ തർക്കങ്ങളുണ്ടാകില്ല. എനിക്ക് ഉടനെ മുഖ്യമന്ത്രി ആകണം എന്ന ആഗ്രഹം ഒന്നുമില്ല. പാർട്ടി ഹൈക്കമാൻഡാണ് ഈ കാര്യങ്ങളിലൊക്കെ തീരുമാനം എടുക്കേണ്ടത്. എന്ത് തീരുമാനം ഹൈക്കമാൻഡ് എടുത്താലും അംഗീകരിക്കും.'-ശിവകുമാർ പറഞ്ഞു.
സമുദായ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കണമെന്ന തരത്തിൽ വന്ന ഒരു നിർദേശത്തോടും താൻ യോജിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. തനിക്ക് ഒരു സമുദായം മാത്രമെ ഉള്ളു അത് കോൺഗ്രസാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം മുറുകുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ശിവകുമാറിനും പിന്തുണ പ്രഖ്യാപിച്ച് വിവിധ വിഭാഗങ്ങൾ.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റരുതെന്ന് അഹിന്ദ (ന്യൂനപക്ഷ, പിന്നാക്ക, ദളിത് ) വിഭാഗം ആവശ്യപ്പെട്ടു. അതേസമയം, ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് വൊക്കലിഗ വിഭാഗത്തിന്റെ ആവശ്യം.
ശിവകുമാറിനോട് അനീതി കാട്ടിയാൽ പോരാട്ടത്തിനിറങ്ങുമെന്ന് കർണാടക രാജ്യ വൊക്കലിഗ സംഘ കോൺഗ്രസ് ഹൈക്കമാൻഡിനു മുന്നറിയിപ്പ് നല്കി. മുൻ കർണാടക മുഖ്യമന്ത്രിമാരായ കെംഗൽ ഹനുമന്തയ്യ, കെ.സി. റെഡ്ഢി, എച്ച്.ഡി. ദേവഗൗഡ, എസ്.എം. കൃഷ്ണ, സദാനന്ദ ഗൗഡ, എച്ച്.ഡി. കുമാരസ്വാമി എന്നിവർ വൊക്കലിഗ വിഭാഗക്കാരാണ്. വൊക്കലിഗ മഠാധിപതിയും ശിവകുമാറിനു പിന്തുണയുമായി രംഗത്തെത്തി.
National
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായകയോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ചര്‍ച്ച നടത്തുന്നത്.
ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയും ആ യോഗത്തില്‍ പങ്കെടുക്കും. എല്ലാവരുമായും ചര്‍ച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമെടുക്കൂവെന്നും ഖാർഗെ കൂട്ടിച്ചേര്‍ത്തു.
രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ പാലിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം.